രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ സഭയുടെ ചെറിയ പതിപ്പാണ് ഇടവക എന്ന് അതിരൂപതാ അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ. 2023-25 വർഷങ്ങളിലേക്കുള്ള നവ നേതൃത്വ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിരൂപതയിലെ ബി.സി.സി.-ഇടവക -ഫെറോന- അതിരൂപത പങ്കാളിത്ത ഘടനകളിലും സമിതികളിലുമുള്ള നവ നേതൃത്വത്തിന് പരിശീലനം നൽകുന്ന വർക്കായുള്ള (ടി. ഒ. ടി) പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരം വ്യക്തികളെയും ഉൾക്കൊള്ളുന്ന ദൈവജനമാണ് സഭ. അത് ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ടവരുടെ സമൂഹമാണെന്നും, രക്ഷാകര പദ്ധതി ഉൾക്കൊള്ളുന്ന പദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവകകൾ കൂട്ടായ്മകളുടെ കൂട്ടായ്മയാണ്. ഇടവക കൗൺസിലുകൾക്കും റിസോഴ്സ് ടീം അംഗങ്ങൾക്കും തുടർപരിശീലനം സാധ്യമാക്കണം. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ വന്ന വഴി മറക്കരുതെന്നും, തങ്ങൾ ആരാലാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും, എന്തിനുവേണ്ടിയാണ് തിരഞ്ഞെടുത്തതെന്നും, തങ്ങളുടെ ശുശ്രൂഷ കാലഘട്ടം അവസാനിക്കുന്നത് വരെയും ബോധ്യമുണ്ടാകണമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി.
കൗൺസിലിംഗ് അംഗങ്ങൾ എല്ലാവരും ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളെ പോലെ കൂട്ടായി സമഭാവനയോടെ ഒരുമിച്ച് പ്രവർത്തിച്ച്, പ്രാദേശിക സഭയായ ഇടവകയിൽ ദൈവരാജ്യം സംജാതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചുറ്റുമുള്ള സഹോദരങ്ങൾക്ക് അവരുടേതായ മാനം നൽകി കൂട്ടായ്മ രൂപപ്പെടുത്തണമെങ്കിൽ കൗൺസിൽ അംഗങ്ങൾ ആത്മീയമായി വളരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പരിശീലന പരിപാടിക്ക് തിരിതെളിച്ചു.
ഇടവക കൗൺസിൽ- ഇടവക ധനകാര്യ സമിതി- കടമകളും ഉത്തരവാദിത്വങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ലോറൻസ് കുലാസ് ക്ലാസ് എടുത്തു. മോൺ. ജെയിംസ് കുലാസ് വിവിധ ശുശ്രൂഷ സമിതികൾ എന്ന വിഷയത്തെ സംബന്ധിച്ച വിവരങ്ങൾ പരിശീലകർക്കായി പങ്കുവെച്ചു. അതിരൂപത ബിസിസി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ പരിപാടിയിൽ സന്നിഹിതനായിരുന്നു.