Daily Verses

27.06.2024
അനുദിന വിശുദ്ധ(ൻ/ർ) : അലക്സാൺ ഡ്രിയായിലെ വിശുദ്ധ സിറിൽ

🧾ഒന്നാം വായന > 2 രാജാക്കന്മാർ 24 : 8 – 17
രാജാവാകുമ്പോള്‍യഹോയാക്കിന് പതിനെട്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ. അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു. അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു. നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവന്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു. യൂദാരാജാവായയഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്‍മാരെയും പ്രഭുക്കന്‍മാരെയും കൊട്ടാരത്തിലെ സേവകന്‍മാരെയും അവന് അടിയറവച്ചു. ബാബിലോണ്‍രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷം അവനെ തടവുകാരനാക്കുകയും ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍രാജാവായ സോളമന്‍ കര്‍ത്താവിന്റെ ആ ലയത്തിനുവേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതു പോലെതന്നെയാണ് ഇതു സംഭവിച്ചത്. ജറുസലെം നിവാസികള്‍, പ്രഭുക്കന്‍മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്‍പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍ മാത്രം ദേശത്ത് അവശേഷിച്ചു. യഹോയാക്കിനെയും അവന്റെ അമ്മയെയും പത്‌നിമാരെയും സേവ കന്‍മാരെയും ദേശമുഖ്യന്‍മാരെയും അവന്‍ ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശില്‍പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്‍മാരുംയുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു. ബാബിലോണ്‍രാജാവ്‌യഹോയാക്കിന്റെ പിതൃ സഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.

🎶പ്രതിവചന സങ്കീർത്തനം>
കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമെ!

🎚 സുവിശേഷം> മത്തായി 7 : 21 – 28
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.