സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ള ആളുകളുമായി സമ്പർക്കം പുലർത്താനും അവരിലേക്ക് നോക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഡിസംബർ 15- ന് കാത്തലിക് ആക്ഷനുമായി അഫിലിയേറ്റ് ചെയ്ത യുവജന സംഘങ്ങളുമായുള്ള മീറ്റിംഗിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
” ഇന്ന് യുവതി യുവാക്കൾക്കിടയിലുള്ള വലിയ അപകടമാണ് സെൽഫോൺ സ്ക്രീനിലേക്ക് മാത്രമായി നോട്ടം ചുരുങ്ങിപ്പോകുന്ന അവസ്ഥ. നമ്മുടെ കണ്ണുകൾ മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ളതാണ്. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് സ്വർഗ്ഗത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ അടുത്തു താമസിക്കുന്നവരുടെ കണ്ണുകളിലേക്കും നോക്കാനാണെന്ന് പാപ്പ പറഞ്ഞു. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. സമ്പന്നരും ശക്തരുമായവരോടോ,തിളക്കമുള്ള മാസികകളുടെ കവറുകളിലോ, ടെലിവിഷനിൽ ഉള്ളവരോടോ അല്ല, സമൂഹത്തിൽ ഏറ്റവും ചെറിയവർ, ദരിദ്രർ, മറയ്ക്കപ്പെട്ടവർ, തിരസ്കരിക്കപ്പെട്ടവർ, ആരും ശ്രദ്ധിക്കാത്തവർ, എന്നിവരെയാണ് ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചത്. നമ്മെ ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ഒരു ലോകത്തിൽ മറ്റുള്ളവരെ പരിപാലിക്കാൻ ശ്രമിക്കണമെന്ന് യുവജനങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.