പാലക്കാട്: കെഎൽസിഎ 52-മത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ജനുവരി 26 ന് പാലക്കാട് സെൻറ് സെബാസ്റ്റ്യൻ കത്തീഡ്രൽ അങ്കണത്തിൽ നടന്നു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി 200 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ ലത്തീൻ സമുദായത്തെ സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ സർക്കാർ സമയബന്ധിതമായി പാലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു, വിഴിഞ്ഞം മുതലപ്പൊഴി കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വികരിക്കണമെന്നും, സാമ്പത്തിക സാമൂഹിക സർവ്വേ നടപ്പിലാക്കി വിവിധ ഉദ്യോഗങ്ങളിൽ ലത്തീൻ കത്തോലിക്ക സമൂഹത്തിൻറെ പ്രതിനിധ്യം വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച മുന്നണികളുടെ നയം വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സഹചര്യത്തിൽനോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്നും, ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കി മനുഷ്യരുടെ ജീവിതം സുരക്ഷിതമാക്കണമെന്നും, തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം നടത്തണമെന്നും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനം സുൽത്താൻപേട്ട് രൂപത മെത്രാൻ അഭിവന്ദ്യ അന്തോണി സാമി പീറ്റർ അബീർ ഉദ്ഘാടനം ചെയ്യുതു. സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആൻറണി, വികാർ ജനറൽ മോൻസിഞ്ഞോർ അലീസ് സുന്ദർ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. പോക്കുറേറ്റർ ഫാ. ആൻറണി സേവ്യർ പയസ്, പാലക്കാട് ഫൊറോന വികാരി ഫാ. ലോറൻസ്, കെ. എൽ. സി. എ. സുൽത്താൻപേട്ട് രൂപത ഡയറക്ടർ ഫാ. ജോസ് മെജോ നെടുംപറമ്പിൽ, താത്കാലിക സമിതി പ്രസിഡൻറ് ആൻറണി റോബർട്ട്, സെക്രട്ടറി ജോൺ ജോസഫ്, ട്രഷറർ സെൽവരാജ് മറ്റ് സംസ്ഥാന-രൂപത നേതാക്കൾ സന്നിഹിതരായിരുന്നു. ജനറൽ കൗൺസിൽ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചകളും പ്രമേയങ്ങളും ഉണ്ടായി.