വത്തിക്കാൻ: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 ആഗോള രോഗിദിനമായാണ് ആചരിക്കുന്നത്. ദിനാചരണത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശം പുറത്തിറക്കി. ‘മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല – ബന്ധങ്ങളിലൂടെ രോഗികളെ സുഖപ്പെടുത്തുക’ എന്നതാണ് പാപ്പയുടെ സന്ദേശം.
ശനിയാഴ്ച പുറത്തിറക്കിയ തന്റെ സന്ദേശത്തിൽ മറ്റുള്ളവരുമായും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനവും പ്രാധാന്യവും അതിലൂടെ സംഭവിക്കുന്ന രോഗശാന്തിയുടെ ശക്തമായ സാധ്യതയും പാപ്പാ എടുത്തുകാട്ടി. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദാമിനെക്കുറിച്ചുള്ള ദൈവത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് ആദ്യ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ആദ്യത്തെ ചിന്ത അവൻ മറ്റ് ജീവികളുമായി ആശയ വിനിമയത്തിലും ബന്ധത്തിലും ആയിരിക്കണമെന്നായിരുന്നുവെന്ന് പാപ്പ പറഞ്ഞു.
കോവിഡ് 19 മഹാമാരിയും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും നിരവധി ആളുകളെ ഒറ്റപ്പെടുത്തിയെന്ന് ഫ്രാൻസിസ്പാപ്പ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും സമാധാനത്തിൽ ജീവിക്കുന്ന രാജ്യങ്ങളിൽ പോലും വാർധക്യവും രോഗവും കാരണം ഏകാന്തതയും ഉപേക്ഷിക്കലും നേരിടുന്ന ധാരാളം ആളുകൾ ഉണ്ടെന്ന് പാപ്പ പറഞ്ഞു. ആരോഗ്യം എന്നത് ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശമാണ്. അതോടൊപ്പം ആരോഗ്യ രംഗമെന്നത് ഡോക്ടർമാരും രോഗികളും അവരുടെ കുടുംബാംഗങ്ങളും കൂടി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ചികിത്സാലയം ആയിമാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
നല്ല സമരിയാക്കാരന്റെ മാതൃക പിന്തുടർന്ന് രോഗികളോട് അനുകമ്പയും സ്നേഹവും നിറഞ്ഞ സാമീപ്യം നൽകാൻ പാപ്പ എല്ലാവരേയും ക്ഷണിച്ചു. രോഗികളെ പരിചരിക്കുക എന്നതിനർത്ഥം അവരുടെ ബന്ധങ്ങളെ പരിപാലിക്കുക എന്നതാണെന്ന് പാപ്പ ഓർമിപ്പിച്ചു. പ്രാർത്ഥനയിലൂടെയും ദിവ്യബലിയിലൂടെയും യേശുവിന്റെ അനുകമ്പ നിറഞ്ഞ നോട്ടത്തിലൂടെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും മുറിവുകൾ സുഖപ്പെടുമെന്നും തന്റെ സന്ദേശത്തിൽ പാപ്പ എടുത്തുപറഞ്ഞു.