തിരുവനന്തപുരം: ലോക മത്സ്യത്തൊഴിലാളി ദിനമായ ഇന്ന്, തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പണ്ഡിതനുമായ രാമചന്ദ്ര ഗുഹ, “നമ്മുടെ തീരങ്ങൾ, നമ്മുടെ കടൽ: മീൻപിടുത്ത സമൂഹങ്ങളുടെ പൈതൃകം, എല്ലാവർക്കും ഉപയോഗ അവകാശം” എന്ന ശീർഷകത്തിലുള്ള ജനകീയ പഠനസമിതിയുടെ സമഗ്രമായ റിപ്പോർട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിഴിഞ്ഞം സമരസമിതിയിലെ ശ്രീമതി എൽസി ഗോമസ്, പാട്രിക് മൈക്കിൾ എന്നിവർ റിപ്പോർട്ടിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് തീരഭൂമിയും, കൃഷിഭൂമിയും, വനഭൂമിയുമൊക്കെ കോർപ്പറേറ്റുകൾക്ക് നൽകാൻ സർക്കാർ വ്യഗ്രത കാണിക്കുന്നെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത പറഞ്ഞു. വിഴിഞ്ഞത്ത് പാരിസ്ഥിതിക പഠനം നടത്താൻ സാർക്കാരിന് ഇതുവരെ സാധിക്കാത്തതാണ് ഇന്ന് സമരസമിതി സാക്ഷാത്ക്കരിച്ചത്. സർക്കാരിന്റെ പഠനസമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപ്പടുത്താത്തിനാലാണ് സമര സമിതി ജനകീയ പഠന സമിതിക്ക് രൂപം നൽകാൻ നിർബന്ധിതരായത്. ഇത് സർക്കാരിനോടുള്ള വെല്ലുവിളിയല്ല, പകരം മത്സ്യത്തൊഴിലാളി ജനതയെ തീരത്ത് നിലനിർത്താനുള്ള പരിശ്രമമാണിത്. തീരത്തെയും തീരജനതയുടെയും സംരക്ഷണത്തിനായുള്ള സമവായ ചർച്ചകൾക്ക് ഇനിയും സമയമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കടലാവസ വ്യവസ്ഥയേയും തീരത്തിന്റെ നിലനിൽപിനെയും സാരമായി ആഘാതം സൃഷ്ടിക്കുമെന്നും അതുവഴി തീരജനതയുടെ സാമ്പത്തിക സാമൂഹിക മേഖലകളെ തകർക്കുകയും അവരുടെ നിലനില്പിന് തന്നെ ഭീഷണിയായി തീരുകയും ചെയ്യുന്ന ഒന്നാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രശസ്ത ചരിത്രകാരനും, പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനുമായ രമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.
ജനകീയ പഠന സമിതി അദ്ധ്യക്ഷൻ ഡോ. കെ. വി. തോമസ് റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ. രാജഗോപാൽ റിപ്പോർട്ടിന്മേലുള്ള പ്രതികരണം നടത്തി. അഖിലകേരള ധീവര സഭ പ്രതിനിധി ശ്രീ. ദിനകരൻ, ശ്രീ. ജാക്സൻ പൊള്ളയിൽ, ശ്രീ. ഷെറി ജെ. തോമസ്, സിന്ധു മരിയ നെപ്പോളിയൻ എന്നിവർ ലോകമത്സ്യത്തൊഴിലാളി ദിന സന്ദേശം നൽകി. തുടർന്ന് പഠനസമിതി അംഗങ്ങളുമായി ചോദ്യോത്തര ചർച്ച നടന്നു.
ഇന്ന് പ്രകാശനം ചെയ്ത ജനകീയ പഠനസമിതിയുടെ വിഴിഞ്ഞം തുറമുഖ ആഘാത പഠന റിപ്പോർട്ടിൽ വികസനവും പരിപാലനവും സന്തുലിതമാക്കാനുള്ള ഒരു സമീപനം സർക്കാർ സ്വീകരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. 200 പേജുള്ള റിപ്പോർട്ടിൽ വിഴിഞ്ഞത്തിന്റെ ചരിത്രപരമായ പ്രാധാന്യവും നൂറ്റാണ്ടുകൾ മുതൽ ഇന്നുവരെയുള്ള അതിന്റെ പ്രയാണത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം കൊണ്ടുണ്ടായ തീരശോഷണം, ജൈവ വൈവിധ്യങ്ങൾക്കുണ്ടായ ആഘാതം, മീൻപിടിത്ത സമൂഹങ്ങൾക്കുണ്ടായ പ്രത്യാഘാതങ്ങൾ എന്നിവയെ ഏടുത്ത്കാണിക്കുന്നു. തീരജനതയ്ക്ക് തീരത്ത് ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാന് ഏറ്റവും വലിയ വികസന വിരുദ്ധമെന്ന് റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളുടെ കാഴ്ചപ്പാട്, നിലവിലെ അവസ്ഥ, നിഗമനങ്ങൾ, ശുപാർശകൾ എന്നിങ്ങനെ വിഴിഞ്ഞം തുറമുഖം സൃഷ്ടിക്കുന്ന സമസ്ത മേഖലയിലെയും വെല്ലുവിളികളെ ശാസ്ത്രീയമായും ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിലും റിപ്പോർട്ട് വിശദ്ദീകരിക്കുന്നു.