വെള്ളറടയിൽ വിശുദ്ധ കുരിശ് നിത്യതയുടെ കവാടം എന്ന സന്ദേശവുമായി
66-ാമത് തെക്കന്‍ കുരിശുമല മഹാതീര്‍ത്ഥാടനത്തിന് കൊടിയേറി. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കുരിശുമല സംഗമവേദിയില്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തിയതോടെ ഒന്നാംഘട്ട തീര്‍ത്ഥാടനത്തിന് ആരംഭമായി. തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും അദ്ദേഹം മുഖ്യകാർമ്മികനായി.
2.00 മണിക്ക് വെള്ളറട ജംഗ്ഷനില്‍ നിന്ന് സംഗമവേദിയിലേക്ക് കെ.സി.വൈ.എം. നെയ്യാറ്റിന്‍കര രൂപതാ സമിതി നേതൃത്വം നല്‍കിയ നിത്യതയുടെ കുരിശിന്‍റെ വഴി പ്രാര്‍ത്ഥന നടന്നു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് തീര്‍ത്ഥാടന ദീപം തെളിച്ചു. തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ സന്ദേശം നല്‍കി. കെ.സി.വൈ.എം. ത്രേസ്യാപുരം യൂണിറ്റ് തെരുവ് നാടകം അവതരിപ്പിച്ചു. നിത്യതയുടെ പ്രതീകമായി മൂന്ന് വെള്ളരിപ്രാവുകളെ പറത്തുകയും ചെയ്തു. കുരിശിന്‍റെ വഴിയില്‍
നൂറ് കണക്കിന് വിശ്വാസികളും തീര്‍ത്ഥാടകരും പങ്കെടുത്തു.
സംഗമവേദിയില്‍ 2 മണിക്ക് നെയ്യാറ്റിന്‍കര അസ്സീസി കമ്മ്യൂണിക്കേഷന്‍സിന്‍റെ ഗാനാഞ്ജലിയും പീയാത്താ വന്ദനവും നടന്നു. ഫാ.ഷാജ് കുമാറും ജോയി ഓലത്താന്നിയും നേതൃത്വം നല്‍കി. 4.30 ന് സംഗമവേദിയില്‍ നിന്നും നെറുകയിലേയ്ക്ക് ദിവ്യജ്യോതി, പതാകാ പ്രയാണം എന്നിവ നടന്നു. നെറുകയില്‍ നടന്ന തീര്‍ത്ഥാടന പതാക ഉയര്‍ത്തലിന് ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസും പ്രാരംഭ ദിവ്യബലിയ്ക്കും ഫാ.അജീഷ് ക്രിസ്തുവും നേതൃത്വം നല്‍കി.