വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന സമരത്തെ അടിച്ചമർത്താനൊരുങ്ങി ഉദ്യോഗസ്ഥർ. തുറമുഖത്തിനുള്ളിലായിരുന്ന ജനങ്ങൾക്ക് ഭക്ഷണവുമായി പോയ പുരോഹിതരെയും ഒപ്പമുണ്ടായിരുന്ന ജനങ്ങളെയും ഉള്ളിൽ കടക്കാൻ സമ്മതിക്കാതെ പോലീസ് തടഞ്ഞു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദീകന് വിശ്രമിക്കാൻ കട്ടിലുമായെത്തിയ ആളെ പോലീസുകാർ മർദിച്ചു. ഇത് തടയാൻ ചെന്ന പുരോഹിതരെയും പോലീസ് ക്രൂരമായി മർദിച്ചു. സമാധാനപരമായി മുന്നോട്ടുപോകുന്ന സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കി മാറ്റി അത് സമരക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥരെന്നു
ഫാ. തിയോഡോഷ്യസ് പറഞ്ഞു.
മണിക്കൂറോളം സമരക്കാരെ തുറമുഖ കവാടത്തിനരികിൽ പോലീസ്
തടഞ്ഞുനിർത്തി. തങ്ങളുടെ പുരോഹിതരെ മർദിച്ച വിവരമറിഞ്ഞു ജനങ്ങൾ രാത്രിയിലും സമരസ്ഥലത്തേക്കെത്തുകയും പോലീസ് നിരയെ ഭേദിച്ച് തുറമുഖത്തിനുള്ളിലേക്കിരച്ചു കയറുകയും ചെയ്തു. അവിടെ ക്ഷീണിതരായി കാണപ്പെട്ട വൈദീകർക്കായി ജനങ്ങൾ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. തങ്ങൾക്കായി മർദ്ദനമേറ്റുവാങ്ങിയ പുരോഹിതർക്കായി നിരാഹാരസമരവുമായി മുന്നോട്ടുപോകാൻ ജനങ്ങൾ തയ്യാറാണെന്നും തങ്ങൾക്ക് നീതി നടപ്പിലാക്കുംവരെയും തുറമുഖത്തിനകത്തും പുറത്തുമായി സമരം ചെയ്യാൻ തയ്യാറുമാണെന്ന് സമരസ്ഥലത്തൊത്തുകൂടിയ പ്രതിഷേധക്കാർ പറഞ്ഞു.
പുരോഹിതരെ മർദിച്ച പോലീസുകാരെ സമരസ്ഥലത്തു നിന്ന് മാറ്റാൻ കളക്ടർ ഉത്തരവിടുകയും സമരം സമാധാനപരമായിത്തന്നെ തുടരണമെന്നും അഭ്യർഥിച്ചു. തുടർന്ന് വൈദീകരുടെ നിർദ്ദേശപ്രകാരം ജനങ്ങൾ സമാധാനപരമായി തന്നെ തുറമുഖത്തിനു പുറത്തേക്കിറങ്ങി സമരപന്തലിലേക്ക് മുദ്രവാക്യങ്ങളുയർത്തിക്കൊണ്ട് തിരിഞ്ഞു. വ്യാജ ഉറപ്പുകൾ നൽകി ജനങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന സൂചന കൂടിയാണ് ഈ പ്രക്ഷോഭശേഷവും ജനങ്ങൾ ആവർത്തിക്കുന്നത്.