അന്തരിച്ച അന്തർദേശീയ മത്സ്യത്തൊഴിലാളി നേതാവായ ടി. പീറ്ററിന്റെ രണ്ടാം അനുസ്മരണ വാർഷികവും പുരസ്കാര വിതരണവും ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ സ്വദേശമായ വലിയവേളിയിലെ സെന്റ് തോമസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. വലിയവേളി ടി. പീറ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി കൊല്ലം മുൻ രൂപതാ മെത്രാൻ ഡോ. സ്റ്റാൻലി റൊമൻ ഉദ്ഘാടനം ചെയ്തു.
സംഘടിതമായി അധ്വാനിക്കുന്നതിനും സമ്പത്ത് നേടുന്നതിനും സുഖപ്രദമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോകുന്നതും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ തന്നെ പോരായ്മയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി നേതൃത്വം നൽകി കടന്നുപോയ വ്യക്തിത്വമാണ് ടി പീറ്ററിന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയവേളി ഇടവക വികാരി ഫാ. ലെനിൻ ഫെർണാണ്ടസ് അധ്യക്ഷൻ ആയിരുന്നു.
ടി. പീറ്റർ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തീരദേശത്തെ ജനങ്ങളുടെ ശബ്ദമായി മാറിയതിനെയും അവരുടെ ഉന്നമനത്തിനായി ചെയ്ത പ്രവർത്തികളെയുംപറ്റിയുള്ള ഓർമ്മകൾ തിരുവനന്തപുരം സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ്, എ. കെ. ആന്റണി, അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായ ശ്രീ. ജാക്സൺ പൊള്ളയിൽ എന്നിവർ പങ്കുവച്ചു.
കേരള കശുവണ്ടി ബോർഡ് ഡയറക്ടറും റിട്ടയേർഡ് ഐഎഎസ് ഓഫീസറുമായ ശ്രീ. എ അലക്സാണ്ടർ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കും, പഠന മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും പീറ്റർ മെമ്മോറിയൽ പുരസ്കാരം നൽകി ആദരിച്ചു.
സാമൂഹ്യമേഖലയിൽ നിന്നും എൻഡോ സൾഫാൻ ദുരിതബാധിതർക്കുവേണ്ടി സമരമനുഷ്ഠിച്ച ദയാഭായും, കടൽ/ കാലാവസ്ഥ മേഖലയിൽ നിന്നും കുസാറ്റ്,റഡാർ സെന്റർ ഡയറക്ടർ ഡോ. അഭിലാഷ് എസും, മാധ്യമ മേഖലയിൽ മനോരമ ന്യൂസ് റിപ്പോർട്ടർ ജസ്റ്റിന തോമസും പുരസ്കാരങ്ങൾക്ക് അർഹരായി.