തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ പ്രധാന റോഡുകൾ ഉപരോധിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ നിലപാട് സർക്കാരും മന്ത്രി സഭ ഉപസമിതിയും ഉറപ്പുതരാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് അതിജീവന സമര വിജയത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ജനങ്ങളൊന്നടങ്കം പ്രതിഷേധവുമായി നിരത്തുകളിലിറങ്ങാനൊരുങ്ങുന്നത്. സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 17-ാം തിയതി മുതൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ഉപരോധിക്കുമെന്നും വിവിധ ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് ബസ് സ്റ്റാന്റുകളും, പ്രധാന ജംഗ്ഷനുകളും തുറമുടക്കി ഉപരോധിക്കും.
ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, മുല്ലൂർ, പൂവാർ, ഉച്ചക്കട, സെക്രെട്ടറിയേറ്റ് എന്നിവിടങ്ങളിലെ പ്രധാന പാതകൾ അതിരൂപത ജനങ്ങൾ ഉപരോധിക്കും.രാവിലെ എട്ടു മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് റോഡ് ഉപരോധിക്കുന്നത്. തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിൽ ഇന്നേ ദിവസം പ്രതിഷേധ തിരകളുയരും. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തിനായി നിരത്തുകളിൽ അണിനിരക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാർ സംവിധാനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ തൊണ്ണൂറിലേറെ നാളുകളായി സമരം ചെയ്യുന്നത്.