ജൂൺ 3ന് റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വിശുദ്ധ പത്രോസിന്റെ ബസ്സിലിക്കയിൽ വച്ച് ഫ്രാൻസിസ് പാപ്പ ദിവ്യബലിയർപ്പിച്ചപ്പോഴാണ് കുടുംബങ്ങളിലും സഭയിലും രാജ്യത്തും സമാധാനം നിലനിൽക്കാൻ സമാധാനത്തിൽ ജീവിക്കാനും സമാധാനം നല്കാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് പാപ്പ പറഞ്ഞത്. യേശു ശിഷ്യർക്കും നമുക്കും മൂന്ന് വിസ്മയങ്ങൾ കരുതിവച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ഓരോന്നും ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. പ്രേക്ഷിത ദൗത്യം, സുവിശേഷവൽക്കരണം, സമാധാനം പങ്കുവയ്ക്കൽ എന്നിവയാണ് അവ. ഹൃദയത്തിൽ സമാധാനവും ക്രമവും വരുത്തുക, അത്യാഗ്രഹവും വെറുപ്പും ദൂരീകരിക്കുക, അഴിമതി, വഞ്ചന, എന്നിവയിൽ നിന്നകലുക. അപ്പോഴാണ് സമാധാനം ആരംഭിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചെന്നായ്ക്കളുടെ ഇടയിൽ ആട്ടിൻകുട്ടികളെ പോലെയാണ് തന്റെ ജനം ലോകത്തിലേക്ക് പോകേണ്ടതെന്ന് യേശു പറഞ്ഞ വാക്യം ഓർമിപ്പിച്ച പാപ്പാ, ഇതിന്റെ അർത്ഥം, ലോകം എന്തെന്നറിയാത്ത നിഷ്കളങ്കരാകാൻ അല്ല മറിച്ച് ആധിപത്യത്തിന്റെയും, അത്യാഗ്രഹത്തിന്റെയും എല്ലാ വാസനകളെയും വെറുക്കുക എന്നതാണെന്ന് കൂട്ടിച്ചേർത്തു. ആട്ടിൻകുട്ടികളെ പോലെ ജീവിക്കുന്നവർ ആക്രമിക്കില്ല, അവർ ദുരാഗ്രഹികളും അല്ല. ലോകത്തിൽ തന്നെ വളരെയധികം നാശം സൃഷ്ടിക്കുന്ന പണത്തിലും സ്വത്തുക്കളോടുമുള്ള അത്യാഗ്രഹത്തിലും സ്വന്തം ശക്തിയിലും ഉള്ള അഹങ്കാരത്തിലുമല്ല അവർ ആശ്രയിക്കുക, മറിച്ച് ഒപ്പം വസിക്കുന്ന തങ്ങളുടെ ഇടയനിലാണ് അവർ സുരക്ഷിതത്വം കണ്ടെത്തുന്നതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. യേശുവിന്റെ ശിഷ്യഗണം അക്രമം നിരാകരിക്കാനും ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും സ്നേഹിക്കാനും സഹോദരി സഹോദരരോടൊപ്പം അധരങ്ങളിൽ സമാധാനവും ദൈവസാന്നിധ്യവും പേറി ലോകത്തിന്റെ പാപങ്ങൾ നീക്കിയ യേശുവിന്റെ ശാന്തതയും നന്മയും ഹൃദയത്തിൽ വഹിക്കുന്ന പ്രേക്ഷിതരാവാൻ ക്രൈസ്തവരെ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.