വത്തിക്കാൻ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സായുധയുദ്ധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെ സംഘർഷങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുവാനുള്ള സാധ്യതകളാണ് ഉണ്ടാകുന്നതെന്ന് പാപ്പാ അപലപിച്ചു. ആയുധങ്ങൾ നിശബ്ദമാകട്ടെയെന്നും, സമാധാനത്തിനായുള്ള സാധാരണ ജനത്തിന്റെയും കുട്ടികളുടെയും നിലവിളി ശ്രവിക്കാനും പാപ്പാ ആവശ്യപ്പെട്ടു.
യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ അത് മരണവും നാശവുമാണ് വിതയ്ക്കുകയെന്നും, വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരാനും പാപ്പാ ആവശ്യപ്പെട്ടു.
ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടാനായി, ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി പാപ്പാ പ്രഖ്യാപിച്ചു. അതിൽ പങ്കെടുക്കാൻ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവവിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പാ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് മൈതാനത്ത് സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പാ വ്യക്തമാക്കി. ഈ സംരംഭത്തിൽ തങ്ങളുടേതായ രീതിയിൽ പങ്കെടുക്കാനായി എല്ലാ വ്യക്തിഗതസഭകളെയും പാപ്പാ ക്ഷണിച്ചു.