പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഇന്ന് റോഡ് സുരക്ഷ സ്കൂളുകളിലൂടെ എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉത്ഘാടനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരെ തടഞ്ഞ് പൂന്തുറയിലെ ജനങ്ങൾ. കഴിഞ്ഞദിവസം തീരദേശ ജനത തീവ്രവാദികളാണെന്ന് വി. ശിവൻ കുട്ടി പറഞ്ഞ പ്രസ്ഥാവനയെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പൂന്തുറയിലെ വനിതകൾ വിദ്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചത്.
പ്രതിഷേധ സൂചകമായി കരിങ്കൊടികളേന്തിയും മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന വി. ശിവൻകുട്ടിയെയും ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിനെയും തടയുന്നതിനായാണ് ഇന്ന് രാവിലെ തീരദേശ വിദ്യാലയത്തിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ അണിനിരന്നത്.
ഉത്ഘാടനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട മന്ത്രിമാർ പ്രതിഷേധത്തിന്റെ വിവരമറിഞ്ഞു തിരികെപോയി. പ്രളയകാലത്ത് സൈന്യമെന്ന് പുകഴ്ത്തിയ ജനങ്ങളെ അവരുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രാജ്യദ്രോഹികളെന്നും തീവ്രവാദികളുമെന്ന് പ്രസ്ഥാവിക്കുന്ന മന്ത്രിമാർ തീരദേശത്ത് വരേണ്ടതില്ലെന്നാണ് പ്രതിഷേധത്തിനായെത്തിയ ജനങ്ങൾ പറഞ്ഞത്. അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നവരെ അംഗീകരിക്കാനാവില്ലെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു.