മുതലപ്പൊഴി സുരക്ഷയെ സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ നിന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഒഴിവാക്കി. മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മന്ത്രിതല സംഘം ഇന്നലെ അദാനി വിഴിഞ്ഞം പോർട്സ് അധികൃതരുമായും മത്സ്യബന്ധനതൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിൽ നിന്നും അധികാരികൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയെ മനഃപൂർവം ഒഴിവാക്കിയതാണെന്ന് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര മാധ്യമങ്ങളോട് പറഞ്ഞു. തൈക്കാട് ഗെസ്റ്റ് ഹൗസിൽ വച്ചാണ് ഇന്നലെ രാവിലെ 11 ന് പോർട്ട് അധികൃതരുമായും 12നു വിവിധ സംഘടനകളുമായും മന്ത്രിതല സംഘം കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ചർച്ചകൾക്കു നേതൃത്വം നൽകിയത്.
ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും മത്സ്യബന്ധന മേഖലയിലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കളെയും, മുതലപ്പൊഴി ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങളെയും ചർച്ചക്ക് ക്ഷണിച്ചിരുന്നു. അതേ സമയം ലത്തീൻ അതിരൂപതാ നേതൃത്വത്തെ ഒഴിവാക്കികൊണ്ടായിരുന്നു ചർച്ച നടന്നത്. ആത്മീയ മേഖലകളിൽ നിന്നും താഴംപള്ളി ഇടവക വികാരി ഫാ. ഫ്രഡി ജോയ്, പെരുമാതുറ ജമാ അത്ത് സെക്രട്ടറി ബഷറുള്ള എന്നിവരെ മാത്രമാണ് ഫിഷറീസ് ഡയറക്ടർ ക്ഷണിച്ചത്.
ചർച്ചയിൽ ലത്തീൻ സഭാ നേതൃത്വത്തെ പങ്കെടുപ്പിക്കാത്തതു മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മുതലപ്പൊഴിയിൽ ബോട്ട് അപകടത്തെ തുടർന്നു ലത്തീൻ സഭാ നേതൃത്വവുമായാണ് സർക്കാർ പരസ്യമായി ഏറ്റുമുട്ടിയത്. വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ മുതലപ്പൊഴിയിൽ സ്വീകരിക്കുമെന്നറിയിച്ച സുരക്ഷാ നടപടികളും പാലിച്ചിട്ടില്ല. ബോട്ട് ദുരന്തത്തിൽ നാലു പേർ മരിച്ചതിനെ തുടർന്ന് അവിടെയെത്തിയ മന്ത്രിതല സംഘ വും ലത്തീൻ സഭാ നേതൃത്വത്തോടു സംസാരിക്കുവാൻ സന്നദ്ധരായിരുന്നില്ല.
അപടകത്തിൽപെട്ടവർക്കായുള്ള തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും അപകടത്തിൽപെട്ടവരുടെ ബന്ധുക്കളും മന്ത്രിമാരോടു പരാതി പറയാൻ എത്തിയതും പൊലീസ് തടയാൻ ശ്രമിച്ചതും നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, വികാരി ജനറൽ ഫാ.യൂജിൻ പെരേര എന്നിവർ തൊട്ടടുത്തുണ്ടായിരുന്നുവെങ്കിലും വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ എന്നിവരടങ്ങിയ മന്ത്രി സംഘം പ്രശ്ന പരിഹാരത്തിനായി സംസാരിക്കാൻ തയാറായിരുന്നില്ല. പിന്നാലെ ഫാ.യൂജിൻ പേരേരയ്ക്കും കണ്ടാലറിയുന്ന 50 മത്സ്യത്തൊഴിലാളികൾക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.