ആഗോള കത്തോലിക്കാ സഭയുടെ അടുത്ത ജൂബിലി 2025 വർഷത്തിനായുള്ള ലോഗോ ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല പ്രകാശനം ചെയ്തു. ജൂൺ 28ന് നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു അദ്ദേഹം ലോഗോ പ്രകാശനം ചെയ്തത്.
ആഗോളതലത്തിൽ സംഘടിപ്പിച്ച മത്സരത്തിനു ശേഷമാണ് ലോഗോ തിരഞ്ഞെടുത്തത്.മത്സരത്തിൽ 48 രാജ്യങ്ങളിൽനിന്നായി 294 പേർ പങ്കെടുത്തിരുന്നു. ആറു വയസ്സു മുതൽ 83 വയസ്സുവരെ പ്രായമുള്ളവരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിലൂടെ ലഭിച്ച ലോഗോകളിൽ പലതും ലോകമെമ്പാടുമുള്ള കുട്ടികൾ കൈകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ഇറ്റാലികാരനായ ജിയാകോമോ ട്രാവിസാനി രൂപകൽപന ചെയ്ത ലോഗോ തിരഞ്ഞെടുത്തത് ഫ്രാൻസിസ് പാപ്പയാണ്.
ജൂബിലി വർഷം കത്തോലിക്കാസഭയെ സംബന്ധിച്ച് കൃപയുടെയും തീർത്ഥാടനത്തിന്റെയും വിശുദ്ധ വർഷമാണ്. പ്രതീക്ഷയുടെ തീർഥാടകർ എന്നാണ് ഇത്തവണത്തെ ജൂബിലിയുടെ മുദ്രാവാക്യം. 2024 വർഷം, ജൂബിലി തയ്യാറെടുപ്പുകൾക്കായുള്ള പ്രാർത്ഥനയ്ക്കായി സമർപ്പിക്കുമെന്നും 2023 രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ പ്രധാന രേഖകൾ പുനർ വിചിന്തനം ചെയ്യൂന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർച്ച് ബിഷപ്പ് ഫിസിഷെല്ല പറഞ്ഞു. അജപാലന പ്രവർത്തനങ്ങൾക്കായും ബിഷപ്പുമാരുടെ കോൺഫറൻസുകൾക്കും കത്തോലിക്കാ സമൂഹങ്ങൾക്ക് ലോഗോ സ്വതന്ത്രമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ നാല് കോണുകളിൽ നിന്നുള്ള മുഴുവൻ മനുഷ്യരെയും സൂചിപ്പിക്കുന്ന നാല് സ്റ്റൈലസ്ഡ് രൂപങ്ങൾ, അവർ ഓരോരുത്തരും മറ്റൊരാളെ ആശ്ലേഷിക്കുന്നു, ഇതാണ് ജൂബിലി വർഷ ലോഗോയുടെ പ്രത്യേകത . ജനങ്ങളെ ഒന്നിപ്പിക്കേണ്ട ഐക്യദാർഢ്യത്തെയും സാഹോദര്യത്തെയും ഇത് സൂചിപ്പിക്കുന്നു. ആദ്യത്തെ രൂപം കുരിശിൽ പറ്റിപ്പിടിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജീവന്റെ തീർത്ഥാടനം എപ്പോഴും ശാന്തമായ വെള്ളത്തിലല്ലെന്ന് സൂചിപ്പിക്കുന്നതിന് ഉദാഹരണമാണ് അടിയിലെ തിരമാലകൾ . അതിലെ നങ്കൂരം പ്രതീക്ഷയുടെ രൂപമായാണ് ലോഗോയിൽ അവതരിപ്പിച്ചിരിക്കുന്നത്.