തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര നാളെ വിഴിഞ്ഞത്തെ സമരപന്തലിലെത്തും. വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം നൽകി കുടിയിറക്കപ്പെട്ട് ഇന്നും തെരുവിൽ അലയേണ്ടിവരുന്ന മൂലമ്പിള്ളി തീരനിവാസികളിൽ നിന്നാരംഭിച്ച യാത്ര അതിജീവന ഭീഷണി ഉയർത്തുന്ന വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരമുഖത്ത് അവസാനിക്കും.
നാളെ തിരുവനന്തപുരത്തെ തീരശോഷണം നേരിടുന്ന ഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട്, വലിയതുറ, ബീമാപ്പള്ളി, പൂന്തുറ, കോവളം, വിഴിഞ്ഞം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജനബോധന യാത്ര ബഹുജന മാർച്ചായി തിരുവനന്തപുരം അതിരൂപത നയിക്കുന്ന അതിജീവന സമര പന്തലിലെത്തും. അഞ്ചുതെങ്ങിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന യാത്ര 9 മണിയോടുകൂടി പെരുമാതുറ ജംഗ്ഷനിൽ എത്തും. 9.45 ന് മരിയനാട് ജംഗ്ഷനിലെത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം 9.45 ന് തുമ്പയിൽ എത്തും. അവിടെനിന്നും 9.30 ന് വെട്ടുകാട്, 12.15ന് വലിയതുറ, ഉച്ചയ്ക്ക് ഒരുമണിക്ക് ബീമാപള്ളി, 1.45 ന് പൂന്തുറ, 2.30 ന് കോവളം ജംഗ്ഷനിലെത്തിയ ശേഷം മൂന്നുമണിയോടുകൂടി വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ എത്തിച്ചേരും.
കേരള
കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെയും വിവിധ മത്സ്യത്തൊഴിലാളി, സാമൂഹിക പാരിസ്ഥിതിക സംഘടനകളുടെയും സഹകരണത്തോടെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെയും നേതൃത്വത്തിലാണ് ബഹുജന മാർച്ച് നടത്തുന്നത്. തുടർന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൻ ഉദ്ഘാടനം നിർവഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രശസ്തരും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.