രാത്രി വൈകി കടൽ തീരത്തെത്തുന്ന അപരിചിതരെയും യുവജനങ്ങളേയും സ്നേഹപൂർവ്വം മടക്കിയയക്കാൻ അർദ്ധ രാത്രിയിലും കമ്മിറ്റിയംഗങ്ങളും ഇടവകവൈദികരും കടൽതീരത്തുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ രാത്രികളിലും അവബോധം നൽകിക്കൊണ്ട് വൈദികരും കൗൺസിലംഗങ്ങളും ഇവിടെത്തന്നെയുണ്ട്. ഇന്നലെ രാത്രി ഇടവകയിലെ ഒന്നാം വാർഡിൽ നിന്നുള്ള അൻപതിലധികം പേരാണ് രാത്രി വൈകിയും ഒരുമിച്ച് കൂടി ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനെത്തിയത്.
മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗവും ലഭ്യതയും ഇടവകയിൽ നിന്നും തുടച്ചു മാറ്റുവാൻ ജനങ്ങൾ എല്ലാവരും ഒറ്റകെട്ടായി സഹകരിക്കണമെന്ന് ഇടവക വികാരി ഫാ. സജു റോൾദോൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. വൈകുന്നേരം 6 മണിക്ക് ശേഷം പുതിയതുറക്കാർ അല്ലാത്തവരെ സംശയാസ്പദമായി കണ്ടാൽ ബോധവൽക്കരണം നൽകി പറഞ്ഞയക്കണമെന്നും, മദ്യം, ലഹരി വസ്തുക്കൾ എന്നിവ വിൽക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയുന്നത് കർശനമായി തടയുമെന്നും ഇടവക കൗൺസിലംഗങ്ങളും പറയുന്നു.
ബോധവൽക്കരണത്തിന്റെ ഭാഗമായി ജനങ്ങൾ ഒരുമിച്ച് കൂടുന്നിടങ്ങളിൽ ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
രാത്രിയിൽ 9 മണിക്ക് ശേഷം മക്കൾ വീട്ടിൽ ഉണ്ടെന്നു മാതാപിതാക്കൾ ഉറപ്പു വരുത്തണമെന്നും, പുതിയതുറക്കാർ അല്ലാത്ത യുവജനങ്ങൾ രാത്രികാലങ്ങളിൽ അനാവശ്യമായി പുതിയതുറ ഇടവകയുടെ പരിധിയിൽ വരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായും ഇടവക കൗൺസിൽ സ്ഥാപിച്ച ഫ്ളക്സ് ഓർമ്മിപ്പിക്കുന്നു.