ഡൽഹി: ഇൻഡ്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധതയും പീഡനങ്ങളും വർദ്ധിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ ഓരോദിനവും ആശങ്കയോടെയാണ് തള്ളിനീക്കുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ പുനരുദ്ധരിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും, സന്യസ്തരെയും, മിഷണറിമാരെയും കേന്ദ്രികരിച്ചാണ് പ്രധാനമായും ആക്രമണങ്ങൾ അരങ്ങേറുന്നത്.
ആസാമില്‍ ബാപ്റ്റിസ് സഭയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ പൗരന്മാരെ വ്യാജമതപരിവര്‍ത്തനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ നടന്ന ബില്‍ഡിംഗ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായെത്തിയതായിരുന്നു അമേരിക്കന്‍ പൗരന്മാരായ ജോണ്‍ മാത്യു ബ്രൂണും, മൈക്കല്‍ ജെയിംസ് ഫ്ലിച്ചും. അവരുടെ പേരില്‍ ആരോപിക്കപ്പെട്ട മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ആസാം ക്രിസ്ത്യന്‍ ഫോറം വാക്താവ് അലന്‍ ബ്രൂക്ക്‌സ് പറഞ്ഞു.
ഇതിനിടെ ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് ഗുവഹാത്തിയിലെ തീവ്രഹിന്ദുത്വ സംഘടന അന്ത്യശാസനം നൽകി. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവ ഗുവഹാത്തിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. 15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തങ്ങൾ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ഛത്തീസ്‌ഗഡിലെ അംബികപുർ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തു. സിസ്റ്റർ മേഴ്സിയാണ് റിമാൻഡിലായത്. മരണത്തിൽ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്നു സ്‌കൂൾ അധികൃതർ വ്യക്തമാക്കിയെങ്കിലും ഹൈന്ദവ അനുകൂല സംഘടയുടെ സമ്മർദ്ദത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ വ്യാജ മതംമാറ്റ ആരോപണമുന്നയിച്ച് ഒരു കത്തോലിക്കാ വൈദികനുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കിയില്‍ ജില്ലയില്‍ ഒരു വിഭാഗം നല്‍കിയ വ്യാജ പരാതിയുടെ പേരിലാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്. ലഖ്നൗ രൂപതയിലെ ഫാ. ഡൊമിനിക് പിന്‍റോയാണ് അറസ്റ്റിലായ വൈദികന്‍. കൂട്ട മതപരിവര്‍ത്തനസംഗമം നടത്തിയെന്ന വ്യാജ ആരോപണത്തിന്‍റെ പേരിലാണ് പോലീസ് തെറ്റായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നു ലഖ്നൗ രൂപതയുടെ ചാന്‍സലറും വക്താവുമായ ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു.
മണിപ്പൂരിലും ഇതുവരെ സമധാനം സംജാതമായിട്ടില്ല. ഒറ്റപ്പെട്ട ആക്രമണങ്ങളും, സംഘർഷങ്ങളും, കൊലപാതകങ്ങളും വിവിധ ഭാഗങ്ങളിൽ ഇപ്പോഴും അരങ്ങേറുന്നു. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണെന്ന് കഴിഞ്ഞ മാസമാണ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന ആഗോള സംഘടന പുറത്തു വിട്ടത്. ഹിന്ദു മതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയില്‍ സ്വാഗതം ചെയ്യപ്പെടുന്നില്ലെന്നും, തീവ്ര ഹിന്ദുത്വ നിലപാടു തുടരുന്നവര്‍, ഇന്ത്യക്കാര്‍ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.