പൂന്തുറ: രണ്ടായിരം വർഷം മുൻപുള്ള ബത്ലഹേം ഗ്രാമം പുനരാവഷ്ക്കരിച്ച് പൂന്തുറ ഗ്രാമം. ക്രിസ്തുമസ് ആഘോഷത്തിനോടനുബന്ധിച്ച് പൂന്തുറ ഇടവകയൊരുക്കിയ ബത്ലഹേം ഗ്രാമം ജനശ്രദ്ധപിടിച്ചുപറ്റി. ഗ്രാമം ഒരുക്കിയത് നിശ്ചലദൃശ്യങ്ങളുടെയോ പ്രതിമകളുടെയോ സഹായമില്ലാതെ ജീവനുള്ള ഗ്രാമം ഒരുക്കിയാണ് ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമാക്കിയത്.
ബെത്ലഹേം തെരുവ് പുനസൃഷ്ടിച്ച് അതിൽ രാജാവും പ്രജകളും ആട്ടിൻ കൂട്ടവും ആട്ടിടയരുമൊക്കെ ജീവനോടെ ഒരുക്കിയപ്പോൾ അത് ജീവനുള്ള ക്രിസ്തുമസ് ആഘോഷമായി മാറി. വേഷമിട്ടവരെല്ലാം ഇടവകാംഗങ്ങളായിരുന്നു. ലോകരക്ഷകന്റെ പിറവിയുടെ വിളംബരമായ ഗ്രബ്രിയേൽ മാലാഖയുടെ സന്ദേശം മുതൽ യേശുവിന്റെ ജനനം വരെ പ്രതിഫലിക്കുന്ന മുഹൂർത്തങ്ങളാണ് ചേരിയാമുട്ടം റോഡിൽ ഒരുകിലോമീറ്ററോളം ദൂരത്തിൽ ഒരുക്കിയത്. തിരുപ്പിറവിയുടെ 15 സന്ദർഭങ്ങൾ തനിമയത്തോടെ ഒരുക്കി. ബെത്ലഹേം ഗ്രാമത്തിന്റെ കവാടം മുതൽ പൗരാണികത വിളിച്ചോതുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഇടവക വികാരി ഫാ. ഡാർവ്വിൻ പീറ്റർ, സഹവികാരിമാർ, ഇടവക കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് വളരെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം ഒരുക്കിയത്.