വിഴിഞ്ഞം തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് വലിയ അളവിൽ തീരശോഷണം സംഭവിച്ചതായി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് പഠനത്തിനായി നിയോഗിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ പഠനറിപ്പോർട്ട്.
വടക്കുഭാഗത്തുള്ള പൂന്തുറ, വലിയതുറ, ശംഖുമുഖം പ്രദേശങ്ങളിൽ തീരശോഷണം സംഭവിച്ചതിനൊപ്പം പൂവാർ, അടിമലത്തുറ എന്നിവിടങ്ങൾ ഉൾപ്പെടുന്ന തുറമുഖത്തിന്‍റെ തെക്കൻപ്രദേശത്ത് തീരപോഷണവും(കരവയ്പ്) സംഭവിച്ചിട്ടുള്ളതായി ചെന്നൈ ആസ്ഥാനമായ സ്ഥാപം നടത്തിയ പഠനത്തിൽ കണ്ടെത്തി.
2020 ഒക്ടോബർ മുതൽ 2021 വരെയുള്ള കാലയളവിലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതാദ്യമായാണ് വിഴിഞ്ഞം തുറമുഖ കന്പനി നിയോഗിച്ച ഏജൻസി ഇത്തരത്തിലൊരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
2015 മുതൽ 2021 വരെയുള്ള കാലയളവിലെ വിവരങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങളുടെയും സഹായത്തോടെയാണ് പഠനം നടത്തിയത്.
ദേശീയ ഹരിത ട്രൈബ്യൂണൽ എക്സ്പെർട്ട് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു തുറമുഖത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചു പഠനം. വിഴിഞ്ഞം തുറമുഖത്തിനു വടക്കുഭാഗത്തെ പത്ത് കിലോമീറ്റർ പ്രദേശത്തും തെക്കുഭാഗത്തെ പത്തു കിലോമീറ്റർ പ്രദേശത്തും ഉണ്ടായ മാറ്റങ്ങളാണ് പഠനവിധേയമാക്കിയത്. ഇതിൽ വടക്ക് ഭാഗത്ത് തീരശോഷണം സംഭവിച്ചതായി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തുറമുഖത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട പ്രധാന പ്രവൃത്തികൾ ഒന്നുംതന്നെ ഇക്കാലയളവിൽ നടന്നിട്ടില്ലാത്തതിനാൽ തീരശോഷണത്തിന് ഇതു മാത്രമാണു കാരണമെന്നു പറയാനാവില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഓഖി ചുഴലിക്കാറ്റിനു ശേഷമുണ്ടായ കാലാവസ്ഥാ വ്യതിയാനം തീരപ്രദേശത്തെ മുൻകാലത്തേതിനേക്കാൾ കൂടുതൽ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇതിനു മുൻപ് പ്രസിദ്ധീകരിച്ച മൂന്ന് റിപ്പോർട്ടിലും തീരശോഷണത്തക്കുറിച്ച് ഒന്നും പറയാതിരുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയും അദാനി പോർട്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടലോടെ സത്യം വ്യക്തമാക്കാൻ നിർബന്ധിതരാവുകയായിരുന്നെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം സ്ഥാപക സെക്രട്ടറി എ.ജെ. വിജയൻ പ്രതികരിച്ചു.
അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ കേരളതീരത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ആന്ധ്ര-ഒഡീഷ തീരങ്ങളിലേക്കു പോകുന്ന ചുഴലിക്കാറ്റുകൾക്ക് കേരളതീരത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയില്ല. ഇവിടത്തെ തീരശോഷണത്തിനു കാരണമായി പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന ചുഴലിക്കാറ്റുകളിൽ ഭൂരിഭാഗവും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുലിമുട്ടുനിർമാണത്തെത്തുടർന്ന് തുറമുഖത്തിന്‍റെ വടക്കൻപ്രദേശത്തുനിന്നു പോകുന്ന മണൽ അടിമലത്തുറയിലും പൂവാറിലുമെത്തും. എന്നാൽ അവിടെനിന്ന് അതു തിരികെ വരില്ല. പുലിമുട്ട് ഈ സ്വാഭാവിക മണൽനീക്കത്തെ തടസപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ഇൻർനാഷണൽ ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഗവേഷകൻ കൂടിയായ വിജയൻ പറഞ്ഞു.
Ref link:
https://www.deepika.com/News_Cat2_sub.aspx?catcode=Cat2&newscode=631976