ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്ന ജൂലൈ 3ന് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പിതാവിന്റെ നാമഹേതു തിരുനാൾ ആഘോഷിക്കുന്നു.
തിരുവനന്തപുരം അതിരൂപതയുടെ മെത്രാൻ ഡോ. തോമസ്.ജെ.നെറ്റോ പിതാവിന്റെ നാൾ വഴികളിലൂടെ:
1964 ഡിസംബർ 29 ന് ജേസയ്യ നെറ്റോയുടെയും, ഇസബെല്ല നെറ്റോയുടെയും അഞ്ചാൺമക്കളിൽ നാലാമനായി പുതിയതുറയിൽ ജനിച്ചു.പുതിയതുറ സെൻ്റ് നിക്കോളാസ് എൽ.പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെൻ്റ്. ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി. കെ. എസ്. എച്ച്. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. തുടർന്ന് വൈദികനാകാനായി സെൻ്റ്. വിൻസെൻ്റ് സെമിനാരിയിൽ ചേരുകയും ഡിഗ്രി പഠനം പൂർത്തിയാക്കുകയും ചെയ്തു. സെൻ്റ് സേവ്യേഴ്സ് കോളേജിൽ പ്രീഡിഗ്രി പഠിച്ചു.
മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെൻ്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 ഇൽ തത്ത്വ ശാസ്ത്രവും 1986-89 കാലഘട്ടത്തിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കുകയും ചെയ്തു.
1989 ഡിസംബർ 19 ആം തീയതി പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്നുള്ള 5 വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും, സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലോയോള കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.
തുടർന്ന് ഉപരിപഠനത്തിനായി 1995 – ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി.
2000- 2004 കാലഘട്ടത്തിൽ ബി. സി. സി. യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ്. വിൻസെന്റ് സെമിനാരി റെക്ടറുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറായും സേവനം അനുഷ്ഠിച്ചുട്ടുണ്ട്. 2009- ൽ വലിയതുറ സെന്റ്. ആന്റണീസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ്. ആൻസ് ഇടവക വികാരിയുമായിരുന്നു.
2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു. കൂടാതെ അതിരൂപതയുടെ ഫുട്ബോൾ അക്കാഡമിയായ ലിഫ (ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാഡമി)- യിൽ ഡയറക്ടറായും, അതിരൂപത മാഗസിൻ ‘ജീവനും വെളിച്ചവും’, ഡയറക്ടറായും സേവനം ചെയ്തു. തുടർന്ന് അതിരൂപത ശ്രുശൂഷകളുടെ കോർഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് നിയുക്ത മെത്രാനായി പ്രഖ്യാപനം ഉണ്ടായത്.
ജൂൺ 29- ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലിക്കിടയിൽ 44 മെത്രാപൊലീത്തമാർക്കൊപ്പം അതിരൂപത അധ്യക്ഷനും ഫ്രാൻസിസ് പാപ്പയുടെ പക്കൽ നിന്നും പാലിയം സ്വീകരിച്ചു. ഒക്ടോബർ 15ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി ഔദ്യോഗികമായി അദ്ദേഹത്തെ പാലിയമണയിച്ചു. 2022 മാർച്ച് 19- ന് അതിരൂപതയുടെ മെത്രാനായി അഭിഷിക്തനായ പിതാവ് അതിരൂപതയുടെ വിശ്വാസ- അൽമായ ശാക്തീകരണത്തിനായി അക്ഷീണം പ്രയത്നിക്കുന്നു.