തിരുവനന്തപുരം: കർഷകർക്ക് കൂട്ടുകാരനും സഹായിയും അധ്യാപകനുമായി പ്രവർത്തിച്ച മികവിന് മുൻ കല്ലറ കൃഷി ഓഫീസർ എം. ജോസഫ് റെഫിൻ ജെഫ്രിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്‌കാരം. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണിത്. രണ്ടു മാസമായി ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിലെ കൃഷി ഓഫീസറാണ്. വെട്ടുകാട് സെന്റ്. ജോസഫ് ഹൗസിൽ അധ്യാപക ദമ്പതികളായ ആന്റണി മരിയന്റെയും ആഗ്നസ് ഫെർണണ്ടസിന്റെയും മകനാണ്.
ഓഫീസ് സമയത്ത് മാത്രമല്ല, രാപകൽ വ്യത്യാസം ഇല്ലാതെ അവധി ദിനങ്ങളിൽപോലും കല്ലറയിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരുടെ വിളിപ്പുറത്തുണ്ടായിരുന്നു, ജോസഫ് റെഫിൻ ജെഫ്രി. കോവിഡ് കാലത്ത് ഒരുദിവസം പോലും വീട്ടിൽപോകാതെ കർഷകർക്കൊപ്പംനിന്നു.
2016-ലാണ് കൃഷി ഓഫീസറായി കല്ലറയിലെത്തിയത്. അന്ന് കല്ലറയിലെ 4500 ഏക്കർ പാടശേഖരത്തിൽ 1500 ഏക്കറും തരിശിട്ടിരിക്കുകയായിരുന്നു. ആറുവർഷത്തിനിടെ 1300 ഏക്കർ പാടശേഖരവും കൃഷിയിലേക്ക് തിരികെ കൊണ്ടുവന്നു. ബാക്കി 200 ഏക്കറിലും കൃഷിയിറക്കി കല്ലറയെ തരിശുരഹിത പഞ്ചായത്താക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
2018-ലെ പ്രളയത്തിൽ കല്ലറയിൽ 54 കിലോമീറ്റർ ദൂരത്തിലെ പുറം ബണ്ടുകൾ തകർന്നു. 50-ലേറെ മോട്ടോറുകളും മോട്ടോർ പുരകളും നശിച്ചു. മുഴുവൻ കൃഷിയും നശിച്ചതോടെ കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലായി. കർഷകർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നേടിക്കൊടുക്കാൻ ഇടപെട്ടു. വിവിധ ഏജൻസികളെ സംയോജിപ്പിച്ച് മൂന്നുമാസംകൊണ്ട് ഒലിച്ചുപോയ മുഴുവൻ പുറംബണ്ടുകളും പുനർനിർമിക്കുകയും മോട്ടോർപുരകളും മോട്ടോറുകളും പുനഃക്രമീകരിക്കുകയും ചെയ്തു.
2500 നാളികേര കർഷകരെ ഉൾപ്പെടുത്തി 650 ഏക്കർ സ്ഥലത്ത് 4450 തെങ്ങുകൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്ന കേരഗ്രാമം പദ്ധതി നടപ്പാക്കി. സംസ്ഥാന വിത്തുത്‌പാദന വികസന സൊസൈറ്റിക്കുവേണ്ടി 600 ഏക്കറിൽ 500 കർഷകരെ സംഘടിപ്പിച്ച് ശാസ്ത്രീയ വിത്തുത്‌പാദനം നടത്തി. വാഴ, പച്ചക്കറി, കപ്പ എന്നീ വിളകളുടെയും ജൈവ കൃഷിയുടെയും വികസനത്തിനായി പദ്ധതികൾ നടപ്പാക്കി.