പരമ്പരാഗതമായ ചിന്തുപാട്ടുകൾക്ക് പുതു ജീവൻ നൽകി പഴമയെ പുതുതലമുറയ്ക്ക് പ്രിയമാകുംവിധം ഈണങ്ങൾ ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ് ചിന്നതുറ സെന്റ് ജൂഡ് ഇടവക. പഴമക്കാർ രൂപംനൽകി വിശുദ്ധവാര ദിനങ്ങളിൽ ഒരുമിച്ചുകൂടി യേശുവിന്റെ പീഡാനുഭവ സ്മരണാർത്ഥം പാടിയിരുന്ന പാട്ടുകളാണ് ചിന്തുപാട്ടുകൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ചിന്തുപാട്ടുകൾ രൂപം കൊള്ളുന്നത്. സാധാരണ ഭക്തിഗാനങ്ങൾ പോലെ രൂപംകൊണ്ടവയാണ് ഇവയെങ്കിലും ഇവയുടെ രൂപീകരണത്തിനുപിന്നിലെ ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
പരമ്പരാഗതമായ ഈ ചിന്തുപാട്ടുകൾ ഇന്നത്തെ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല. സെന്റ് ജൂഡ് ഇടവക വികാരി ഫാ. ഡോണി ഡി.പോളിന്റെയും, ഇടവക അംഗമായ ജോൺ ബ്രിട്ടോ ഹിലാരിയുടെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ രണ്ടു വർഷത്തെ പ്രയത്ന ഫലമായാണ് ചിന്തുപാട്ടുകൾ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധ വാരത്തോടനുബന്ധിച്ച്, പഴമക്കാർ പാടിയിരുന്ന അതേ രാഗത്തിൽ അതിനൊത്ത ഈണങ്ങൾ ചേർത്ത് യൂട്യൂബിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തിരിക്കുന്നത്. ചിന്ത് പാട്ടിൽ പ്രഗൽഭരായ പഴമക്കാർക്കൊപ്പം പുതുതലമുറയും പിന്നണി ഗായകരായി അണിനിരന്നിട്ടുണ്ട്. ഇത് ക്രോഡീകരിക്കാനും ചിട്ടപ്പെടുത്താനും ജന വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത് ചിന്നതുറ ഇടവക അംഗമായ ശ്രീ ജോൺ ബ്രിട്ടോ ഹിലാരി ആണ്.